Friday 31 October 2014



തലപ്പലം ഗ്രാമപഞ്ചായത്ത് ഭക്ഷ്യ ആരോഗ്യ സ്വരാജ് കര്‍മ്മസമിതി

ആരോഗ്യകരമായ ആഹാരം ജൈവകൃഷിയിലൂടെ(1)
              തലപ്പുലം പഞ്ചായത്തിലെ ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പച്ചക്കറി തൈ വിതരണത്തോടനുബന്ധിച്ച് റിട്ട. കൃഷി ആഫീസറും ഭക്ഷ്യ-ആരോഗ്യ സ്വരാജ് റിസോഴ്‌സ് പേഴ്‌സണുമായ ശ്രീ. സി. കെ. ഹരിഹരന്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്)

പോളിഹൗസുകളിലും പ്രിസിഷന്‍ ഫാമിങ്ങിലും (സൂക്ഷ്മകൃഷി) കീടനാശിനികള്‍ ഒഴിവാക്കാറുണ്ടെങ്കിലും രാസവളങ്ങള്‍ ഒഴിവാക്കാറില്ല. 19: 19: 19 എന്ന രാസവളവും പൊട്ടാസ്യം നൈട്രേറ്റും യൂറിയയും ഒക്കെ വെള്ളത്തിന്റെ കൂടെ അവര്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഇതൊക്ക പ്രോത്സാ ഹിപ്പിക്കുന്നത്.
വിഷാംശമില്ലാത്തതും ആരോഗ്യകരവും രുചികരവുമായ ആഹാരസാധനങ്ങള്‍ സ്വയം ഉത്പാദിപ്പിച്ച് ഉപയോഗിക്കാനും പങ്കുവയ്ക്കാനും ഉദ്ദേശിച്ച് രൂപീകരിച്ചിട്ടുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മകളില്‍ രാസവളങ്ങളും രാസ കീടനാശിനികളും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
     നമ്മുടെ അനുദിനാഹാരത്തില്‍ ദിവസവും 300 ഗ്രാമെങ്കിലും പച്ചക്കറികള്‍ വേണമെന്നും അതില്‍ 80 ഗ്രാമെങ്കിലും ഇലക്കറികളായിരിക്കണമെന്നും പോഷകാഹാരവിദഗ്ധര്‍ പറയുന്നു. കേരളകാര്‍ഷിക സര്‍വകലാശാല ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചേമ്പ് വീടുകളില്‍ വളരെ എളുപ്പം വളര്‍ത്താവു ന്നതും വളരെ രുചികരമായ ഇലയും തണ്ടും ഉള്ളതുമായ ഒരിനം ഇലക്കറിയാണ്. കിഴങ്ങിനായി കൃഷി ചെയ്യുന്ന ചേനയുടെയും കായ്ക്കായി കൃഷി ചെയ്യുന്ന മുരിങ്ങയുടെയും ഇലകളും നല്ല ഇലക്കറി കളാണ്. നാം നട്ടുവളര്‍ത്താറുള്ള വിവിധയിനം ചീരകള്‍, തഴുതാമ മുതലായവ പോലെ കാട്ടുചെടി കളായി അവഗണിക്കാറുള്ള തകരയിലയും ചൊറിയണങ്ങിലയും വരെ വേണ്ടതുപോലെ സംസ്‌കരിച്ച് പാകം ചെയ്താല്‍ രുചികരവും നല്ല പോഷകഗുണമുള്ളതും ആണ്.
            ജൈവകൃഷിയുടെ പ്രാധാനത്തെപ്പറ്റി പാശ്ചാത്യര്‍ ആദ്യം മനസ്സിലാക്കുന്നത് ഇന്ത്യാക്കാരെ ആധുനിക കൃഷിരീതി പഠിപ്പിക്കാന്‍ ഇവിടെയെത്തി 1905 മുതല്‍ 1924 വരെ ഇവിടെ ജീവിച്ച പാശ്ചാത്യ കൃഷിശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഹോവാര്‍ഡ് എഴുതിയ 'ആന്‍ അഗ്രിക്കള്‍ച്ചര്‍ ടെസ്റ്റാമിന്‍' എന്ന പുസ്തകത്തിലുടെയാണ്. ആധുനിക കൃഷരീതികളെക്കാള്‍ മാതൃകാപരം ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരുടെ കൃഷിരീതികളാണെന്നും ഇത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതുമാണ് എന്ന് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയശേഷം അദ്ദേഹം എഴുതിയ ആ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാം അത് ഉള്‍ക്കൊള്ളാനും ജൈവകൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും തയ്യാറാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആധുനിക ജൈവകൃഷിയുടെ വ്യാപനത്തിന് ഏറ്റവും വലിയ സംഭാവന നല്കിയിട്ടുള്ളത് മഹാരാഷ്ട്രക്കാരനായ സുഭാഷ് പാലേക്കര്‍ എന്ന കൃഷിശാസ്ത്രജ്ഞനാണ്. അദ്ദേഹത്തെ ഒരു ജനകീയ കൃഷിശാസ്ത്രജ്ഞ നാക്കിയത് ഭൂദാനപ്രസ്ഥാനത്തിലൂടെ ഒരു കാലത്ത് ഭാരതത്തെ ഇളക്കിമറിച്ച ഗാന്ധിശിഷ്യനായ വിനോബാഭാവേ ആയിരുന്നു. അഗ്രിക്കള്‍ച്ചര്‍ ബി. എസ്. സി. പാസ്സായശേഷം എം. എസ്. സി. ക്കു പഠിക്കാന്‍ പഞ്ചാബിലേക്കു പോകുംവഴി വിനോബാഭാവേയെ സന്ദര്‍ശിച്ചപ്പോള്‍ സര്‍വകലാശാലകളിലല്ല, സ്വന്തം ഭൂമിയില്‍ത്തന്നെയാണ് കാര്‍ഷികഗവേഷണം നടത്തേണ്ടതെന്ന് വിനോബാഭാവേ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് സുഭാഷ് പാലേക്കര്‍ മഹാരാഷ്ട്രയില്‍ സ്വന്തം ഭൂമിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങ് എന്ന് ഇന്ന് അറിയപ്പെടുന്ന കൃഷി രീതിയുടെ ഉപജ്ഞാതാവും പ്രചാരകനുമായി മാറുകയുമായിരുന്നു.
ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമുയോഗിച്ച് മുപ്പതേക്കറോളം സ്ഥലത്ത് ജൈവകൃഷി ചെയ്യാനാവും എന്ന കണ്ടെത്തലാണ് അദ്ദേഹത്തിന്റെ കൃഷിരീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കാന്‍ കാരണം.

No comments:

Post a Comment